22.2.09

തകര്‍ന്നുടഞ്ഞ വിഗ്രഹം

ശ്രീലത ഗെയിറ്റു കടന്നു വരുന്നത് കണ്ട് മുത്തശ്ശിയുടെ കൂടെയിരുന്നു ടി.വി കാണുകയായിരുന്ന ദിവ്യ അമ്മക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി.അമ്മയിന്നു ചൂടിലായിരിക്കും എന്നവള്‍ക്കറിയാം.ഇന്നലെ വൈകുന്നേരം നിരഞ്ജനുമായി കോഫീ ഹൌസിലിരിക്കുമ്പോള്‍ മാലതിയാന്റിയെ കണ്ടതിന്റെ പ്രതികരണം ഇപ്പോള്‍ പ്രതീക്ഷിക്കാം.
മാലതിയാന്റിയും ഭര്‍ത്താവും അടുത്തു വന്നിരുന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..വിഷമിച്ചൊന്നു ചിരിച്ചശേഷം വേഗം നിരഞ്ജനുമായി പുറത്തു കടന്നു.
“ എന്തു പറ്റി നിനക്ക്..?” നിരഞ്ജനു കാര്യം മനസ്സിലായില്ല.
“അത് അമ്മയുടെ ഓഫീസിലുള്ള ആന്റിയാണ്..ഉടനെ തന്നെ അമ്മയെ വിളിച്ചു പറയും”
“പറയട്ടെ..“ ...നിരഞ്ജന്‍ ധൈര്യപ്പെടുത്തി.“.എന്നായാലും ഒരു ദിവസം പറയേണ്ടതല്ലേ”
“പക്ഷേ ...നിരഞ്ജന്‍ ആരെങ്കിലും പറഞ്ഞറിയുന്നതിനു മുന്‍പേ ഞാന്‍ തന്നെ പറയുന്നതായിരുന്നു നല്ലത്..അതായിരുന്നു ശരി.അമ്മക്കിതു കേള്‍ക്കുമ്പോഴേ വിഷമമാകും”

“ഇനിയിപ്പൊ പറഞ്ഞിട്ടെന്താ..ധൈര്യമായി ഫെയിസ് ചെയ്യ്…’

മാലതിയാന്റി ഉടനെ അമ്മക്ക് ഫോണ്‍ ചെയ്യുമെന്നാണ് കരുതിയത്..പക്ഷേ അതുണ്ടായില്ല.
ഇന്ന് ഓഫീസില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു കാണും

“പുകയില വാങ്ങിയോ ശ്രീലതേ, നീയ്..”മുത്തശ്ശി ചോദിക്കുന്നതു കേട്ടു
“ഇല്ല, മറന്നുപോയി” അമ്മയുടെ മറുപടി
“നിന്റെ ഒരു കാര്യം.. മറക്കരുതെന്ന് ഓര്‍പ്പിച്ചലും മറന്നിട്ടേ വരൂ..നീ..?”
അതേ... ഇന്നു മറന്നുപോയി.അതിന് അമ്മക്ക് നാളേക്കുകൂടി പുകയിലയിരിപ്പുണ്ടല്ലോ” കുറച്ചു കുപിതയായിട്ടാണ് അമ്മയുടെ മറുപടി.അമ്മയുടെ ദേഷ്യം കണ്ടപ്പോഴേ ദിവ്യക്കു മനസ്സിലായി ഉറപ്പായും മാലതിയാന്റി അമ്മയോട് കാര്യം പറഞ്ഞിരിക്കുന്നു.പറയാതിരിക്കുമോ..? അമ്മയുടെ പ്രിയ ചങ്ങാതിയല്ലേ.
കഷ്ടം..അമ്മയോട് നേരത്തെ തന്നെ ഇക്കാര്യം നേരിട്ട് പറയേണ്ടതായിരുന്നു.അപ്പോഴെല്ലാം സമയമാകട്ടെ എന്ന് പറഞ്ഞ് നിരഞ്ജനാണ് തടസ്സപ്പെടുത്തിയത്.ഇപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെ മുന്നില്‍ നില്‍ക്കേണ്ടിവരുമല്ലോ
ചായക്കപ്പ് കൊണ്ടു കയ്യില്‍ കൊടുക്കുമ്പോള്‍ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് മുത്തശ്ശി കേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു
“നീ മുറിയിലേക്ക് വാ..ഒരു കാര്യം ചോദിക്കാനുണ്ട്...ഇന്ന് മാലതി എന്നോടൊരു കാര്യം പറഞ്ഞു”
അമ്മയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അമ്മ ആകെ പരവശയായി നില്‍ക്കുന്നതണ് കണ്ടത്.ദിവ്യക്ക് വല്ലാത്ത വിഷമം തോന്നി.ചെറുപ്പത്തിലേ വിധവയായതാണ് അമ്മ. വീട്ടുകാരെ മുഷിപ്പിച്ചു വിവാഹം ചെയ്തതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുമായി ഒരടുപ്പവുമില്ല. അച്ഛന്‍ അപകടത്തില്‍ മരിച്ചശേഷവും ഒരു സഹായവും അവരില്‍ നിന്നുണ്ടായില്ല.അമ്മമ്മ പിന്നെ ആണ്മക്കളെ മുഷിപ്പിച്ചാണ് കൂടെ വന്നിരിക്കുന്നത്.ദിവ്യയുടെ പി.ജി. കഴിഞ്ഞയുടനെ പറ്റിയ കല്യാണം വന്നാല്‍ ഉടനെ നടത്തണം എന്ന് അമ്മ കാണുന്നവരോടെല്ലാം പറയുകയും ചെയ്യും

“അമ്മേ ഞാന്‍ അമ്മയോട് പറയണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു... നിരഞ്ജനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയം ഉണ്ട് സിറ്റിയില്‍ ബിസ്സിനസ്സ് നടത്തുന്നയാളാണ്. പി.ജി.ചെയ്തിട്ടുണ്ട് ഒരിക്കല്‍ നിരഞ്ജന്റെ കടയില്‍ ഡ്രെസ്സെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് .സമയമാകുമ്പോള്‍ അമ്മയെ വന്നു കാണാം എന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട്”.
അമ്മ എന്തെങ്കിലും പറയുന്നതിനു പുന്‍പേ ദിവ്യ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു
അമ്മ കുറച്ചൊന്നു ശാന്തയായെന്നു തോന്നി.എങ്കിലും പറഞ്ഞു “അയാളുടെ മറ്റു വിവരങ്ങള്‍ പറയൂ ദിവ്യാ…നമുക്ക് ചേരുന്നവരാണെന്ന് എങ്ങനെ അറിയാം?”
ദിവ്യ ചുരുങ്ങിയ വാക്കുകളില്‍ നിരഞ്ജന്റെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞു.പക്ഷേ നിരഞ്ജന്റെ വീട്ടിലെ വിവരങ്ങള്‍ കേട്ടിട്ട് ശ്രീലതക്ക് ഇഷ്ടമായില്ല. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍…എങ്ങനെ ഒത്തുപോകും ഇങ്ങനെ ഒരു കുടുംബവുമായി…ഇവളിതെന്തു ഭാവിച്ചാണ്..?

“നിനക്കറിയില്ലേ ദിവ്യേ നമ്മുടെ അവസ്ഥ ..?നമ്മളുമായി ചേരാത്ത ഒരു ബന്ധത്തില്‍ ചെന്നു ചാടിയതെങ്ങിനെ..?നിനക്കിത്ര വീണ്ടു വിചാരമില്ലാതെ പോയല്ലോ” അമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു

“നമ്മുടെ കാര്യങ്ങളെല്ലാം നിരഞ്ജന് അറിയാം.ഞാന്‍ ഇക്കാരണം കൊണ്ട് ഒഴിവാകാന്‍ ശ്രമിച്ചതുമാണ്.നിരഞ്ജന് അതൊന്നും പ്രശ്നമല്ലമ്മേ...നിരഞ്ജന്‍ അമ്മയെ വന്ന് കാണാനിരുന്നതാണ്”

“ശരി എങ്കില്‍ താമസിയാതെ വന്ന് എന്നെ കാണുന്‍ പറയ് അവനോട്.നിനക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.“

അപ്പോള്‍ തന്നെ നിരഞ്ജനെ വിളിച്ചു പറഞ്ഞു
“നിരഞ്ജന്‍, അമ്മ നിന്നെ കാണണമെന്ന് പറയുന്നു..പറ്റിയ ഒരു സമയം പറയൂ..
“നീ പറയൂ..അമ്മക്ക് എപ്പോഴാണ് സൌകര്യം..?”
“നാളെ ക്ലാസുകഴിഞ്ഞായാലോ..അമ്മ ഓഫീസില്‍ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാമെന്നേറ്റിട്ടുണ്ട്“
“ഓ.ക്കേ...ഞാന്‍ നാളെ അഞ്ചു മണിക്ക് സുഭാഷ് പാര്‍ക്കിന്റെ ഗിയിറ്റിനരികില്‍ വെയിറ്റ് ചെയ്യാം..”

നിരഞ്ജനുമായി സംസാരിക്കുമ്പോള്‍ അമ്മയുടെ തെറ്റിധാരണയെല്ലാം നീങ്ങും.നിരഞ്ജന്റെ വീട്ടുകാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമിക്കും എന്നാണ് അമ്മ പറയുന്നത്.നിരഞ്ജനെ കാണുമ്പോള്‍ അമ്മക്കിഷ്ടപ്പെടും തീര്‍ച്ച.
പിറ്റെ ദിവസം ക്ലാസ്സുകഴിഞ്ഞ് കോളെജിന്റെ ഗെയിറ്റിനരികില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കൂട്ടി പാര്‍ക്കിനു മുന്നിലെത്തിയപ്പോള്‍ നിരഞ്ജന്‍ അവിടെയുണ്ട്.
“ഹല്ലോ ആന്റി..”നിരഞ്ജന്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു
ശ്രീലത ചിരിച്ചുകൊണ്ട് തലയാട്ടിയതേ ഉള്ളു.അമ്മയുടെ ചിരി കണ്ടപ്പോഴേ ദിവ്യക്കു സമാധാനമായി.നിരഞ്ജനെ അമ്മക്കിഷ്ടപ്പെട്ട ലക്ഷണമാണ്.
“വരൂ..നമുക്കവിടെ ഇരുന്നു സംസാരിക്കാം” അകത്തേക്കു നടക്കുമ്പോള്‍ നിരഞ്ജന്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മരത്തിനടുത്തുള്ള ചാരുബഞ്ചില്‍ മൂവരും ഇരുന്നു.ബഞ്ചില്‍ പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ശ്രീലതയാണ് സംസാരം ആരംഭിച്ചത്.ദിവ്യ ഒന്നും മിണ്ടാതെ അമ്മയുടെയും നിരഞ്ജന്റെയും സംസാരം കേട്ടു കൊണ്ട് ബഞ്ചില്‍ കിടന്ന ഒരു പൂവ് കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‍ സിറ്റിയിലെ പ്രശസ്ഥമായ വ്യാപാരസ്ഥപനം നടത്തുന്ന അച്ഛനെക്കുറിച്ചും സ്റ്റേറ്റ്സില്‍ സെറ്റിലായിരിക്കുന്ന ചേട്ടന്റെ കുടുംബത്തെക്കുറിച്ചും സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയെക്കുറിച്ചും പറഞ്ഞു .
“നിരഞ്ജന്റെ വീട്ടില്‍ പ്രശ്നമുണ്ടാകില്ലേ ഈ ബന്ധം...”
ഇല്ലാ..ആന്റി..ഞാന്‍ അച്ഛനോട് പറയാം..അച്ഛന്‍ സമ്മതിക്കാതിരിക്കില്ല.”
“സമ്മതിച്ചില്ലെങ്കിലോ..?”
“പറഞ്ഞു നോക്കും..ആന്റിയുടെ കയ്യില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചതിന്റെ കോപന്‍സേഷന്‍സ് എല്ലാം കാണില്ലേ..? പിന്നെ ആന്റിക്കു നല്ലൊരു ജോലിയുമില്ലെ…പോരാത്തതിന് ദിവ്യ ഒറ്റമോളും ആന്റിക്കുള്ളതെല്ലാം അവളുടേതല്ലേ..”
നിരഞ്ജന്റെ ഈ മറുപടി ദിവ്യക്കു വിശ്വസിക്കാനായില്ല..നിരഞ്ജന്‍ തന്നെയോ ഈ പറഞ്ഞത്...?
“നിരഞ്ജന്‍…..“ അറിയാതെ ദിവ്യയുടെ ശബ്ദം പുറത്തേക്കുവന്നു. പക്ഷേ ശ്രീലതയും നിരഞ്ജനും അവളെ ശ്രദ്ധിക്കാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ശ്രീലത ഇതു കേട്ട് കുറച്ച് പതറിപ്പോയെങ്കിലും പറഞ്ഞു.
“അതെ...അതെല്ലാം അവള്‍ക്കുള്ളതു തന്നെ നിരഞ്ജന്‍,അതെല്ലാം എപ്പോഴേ ഫിക്സെഡില്‍ കിടക്കുന്നു..”

ദിവ്യ നിരഞ്ജനെ സൂക്ഷിച്ചു നോക്കി.തന്റെ നിരഞ്ജന്‍ തന്നെയോ ഇത്..?അവനു മറ്റേതോ മുഖമാണെന്നു തോന്നി...... തന്നെ കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ സ്നേഹവുമായി നില്‍ക്കുന്ന മുഖമല്ല ഇത്.ഇതവന്‍ കടയിലെ ക്യാഷ് കൌണ്ടറില്‍ നിന്ന് പണമെണ്ണുമ്പോഴുള്ള മുഖം !!!!.. അതേ ഗൌരവം കണ്ണുകളില്‍ !!!.ഇല്ല ഈ നിരഞ്ജനെയല്ല രണ്ടുവര്‍ഷമായി താന്‍ നെഞ്ചിലേറ്റി നടന്നത്..ഇവന്റെ ഭാര്യയാകാനല്ല താന്‍ സ്വപ്നം കണ്ടു നടന്നത്.. എനിക്കു നിന്റെ സ്നേഹം മാത്രം മതിയെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നിരഞ്ജന്‍ എവിടെ പോയി..?

“നമുക്ക് പോകാം അമ്മേ..” ദിവ്യ പെട്ടെന്ന് പോകാനായി എഴുന്നേറ്റു..

“എന്തു പറ്റി..ഞങ്ങള്‍ സംസാരിച്ചു തീര്‍ന്നില്ലല്ലോ മോളേ..നിരഞ്ജന് അവന്റെ അച്ഛനോട് കാര്യങ്ങള്‍ പറയേണ്ടേ..?

“ എന്തു കാര്യങ്ങള്‍...?ഇവനല്ലമ്മേ ഞാന്‍ പറഞ്ഞ നിരഞ്ജന്‍ ...ഇത് വേറെയാരോ ആണ്..ഇവനെയല്ല ഞാന്‍ സ്നേഹിച്ചത്...

എന്തു പറ്റി നിനക്ക്..”ശ്രീലത ദിവ്യയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... .പിന്നെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയ മകളെ പിന്തുടര്‍ന്നു...

“ദിവ്യാ നില്‍ക്ക്...”നിരഞ്ജന്‍ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു
ദിവ്യ അതു ശ്രദ്ധിക്കാതെ അമ്മയെകൂട്ടി തിരക്കിട്ടു പുറത്തേക്കു നടന്നു

16.2.09

തിരശ്ശീല മാറുമ്പോള്‍

തോമസ് കാര്‍ റോഡരികില് പാര്‍ക്ക് ചെയ്തിട്ട് സീറ്റില്‍ കിടന്നുറങ്ങുന്ന ആല്‍ബര്‍ട്ടിനെ വിളിച്ചുണര്‍ത്തി.അവന് ഉറ്ക്കച്ചടവ് വിടാതെ കണ്ണുതുറന്നു നോക്കി.പാവം ഉറക്കം തീര്‍ന്നിട്ടില്ല.നേഴ്സറിയില് നിന്നും അവനെ കൂടെകൂട്ടുകയയിരുന്നു.ഉറക്കം തീരാത്തതിനാല്‍ കുറച്ചു ബുദ്ധിമുട്ടിയാണ് അവനെ കാറില്‍ നിന്നും ഇറക്കിയത് .സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളു.കാര്‍ പാര്‍ക്കു ചെയ്തിടത്ത് ചെറുതായി പോക്കു വെയിലുണ്ട്.നടക്കാന്‍ തുടങ്ങിയപ്പോഴേ ആല്‍ബര്‍ട്ട് ഉറക്കം മാറാത്തതു കൊണ്ട് എടുക്കുവാനായി ശാഠ്യം കാണിച്ചു അവനെയുമെടുത്തു തോളിലിട്ട് കൊണ്ട് സിമിത്തേരിയിലേക്ക് നടന്നു.ടീനയുടെ കല്ലറ ഏകദേശം അങ്ങേയറ്റത്താണ്.കല്ലറകള്‍ക്കിടയിലൂട നടന്നപ്പോള്‍ മോന്റെ ഭാരം കാരണം തോള് വേദനിച്ചു.
“ഇനി മോന് നടക്ക് പപ്പാക്ക് തോള് വേദനിക്കുന്നടാ………..“എന്നു പറഞ്ഞ് അവനെ താഴെയിറക്കി
അവനെയും കൈ പിടിച്ച് നടക്കുമ്പോഴേ പെട്ടെന്നു സന്ധ്യയായി.അന്തരീക്ഷം ഇരുളുകയും ചെയ്തു…...നല്ല ഇരുട്ട്.ഇത്ര പെട്ടെന്ന്..ചുറ്റും ഒന്നും കാണാന് വയ്യാ.. എപ്പോഴോ മോന്റെ കൈയ്യിലുള്ള പിടുത്തം നഷ്ടപ്പെട്ടു പോയി..
“ആല്‍ബീ..” അവനെ ഉറക്കെ വിളിച്ചു
“പപ്പാ”..ദൂരെയെവിടെ നിന്നോ അവന്റെ ശബ്ദം കേട്ടു
അവന് വീണ്ടും വിളിക്കുന്നുണ്ട്, വളരെ ദൂരെ നിന്ന്...അവന് എങ്ങനെ ഇത്ര ദൂരെയായിപ്പോയി…..?ഇപ്പോള്‍ തന്റെ കൈ പിടിച്ചു നടന്നിരുന്നതല്ലേ..പരിഭ്രാന്തിയൊടെ വീണ്ടും വീണ്ടും തോമസ് അവനെ വിളിച്ചു കൊണ്ട് കല്ലറകള്‍ക്കിടയിലൂടെ പാഞ്ഞു…..എവിടെയൊക്കെയോ തട്ടി വീഴുകയും ചെയ്തു.
“ആല്‍ബീ” അയാള് സര്‍വ ശക്തിയുമെടുത്ത് വിളിച്ചു.. പക്ഷേ ശബ്ദം പുറത്തു വരാത്തപോലെ..അതോ ഏതോ വികൃതമായ ശബ്ദമായി പുറത്തു വന്നോ..?

പെട്ടെന്ന് തോമസ് ഞെട്ടി കണ്ണുതുറന്നു………..താന് കിടക്കയിലാണ്. .ആല്‍ബര്‍ട്ടിന്റെ മുറിയില്‍ വെളിച്ചമുണ്ട് സ്വപ്നമായിരുന്നോ അത്..?
ശബ്ദം കേട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുകയായിരുന്ന ആല്‍ബര്‍ട്ട് വന്നു നോക്കി യാതൊരു ഭാവഭേദവും കൂടാതെ തിരിച്ചു പോയി.
സ്വപ്നത്തില്‍ അവന്‍ ഒരു കൊച്ചു കുഞ്ഞായിരുന്നല്ലോ..തന്റെ തോളില്‍ തലചായ്ച്ചു കിടന്നിരുന്ന നേഴ്സറിക്കാരന്‍.പ്ലസ്- റ്റുവിന് പഠിക്കുന്ന അവന് കൊച്ചു കുട്ടിയായതെങ്ങിനെ…?തങ്ങള് പോയത് ടീനയുടെ കല്ലറക്കരികിലേക്കു തന്നെയാണ്.ടീന മരിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല.ബെഡ് ലൈറ്റിട്ട് സമയം എത്രയാണെന്നു നോക്കി .മണി പതിനൊന്നര കഴിഞ്ഞിട്ടേ ഉള്ളു.വല്ലാത്ത ദാഹം മേശപ്പുറത്തിരുന്ന ജഗ്ഗില് നിന്ന് വെള്ളം എടുത്ത് കുടിച്ച് ലൈറ്റ് അണച്ച് വീണ്ടും വന്നു കിടന്നു… സീലിങ്ങിലേക്ക് നോക്കി കിടക്കുമ്പോള് ഓര്‍ത്തു ആല്‍ബര്‍ട്ട് എത്ര മാറിപ്പോയി.ടീന മരിച്ചതില്‍പ്പിന്നെ അവന് തന്നോട് ശരിക്കു സംസാരിച്ചിട്ടുപോലുമില്ല ..സംസ്കാരം കഴിഞ്ഞ് തന്റെ മുറിയില് വന്ന് പരസ്പര ബന്ധമില്ലാതെന്തോ പുലമ്പിയതൊഴിച്ചാല്‍..
എന്തൊക്കെയാണ് അന്നവന്‍ പറഞ്ഞത്..താനാണ് മമ്മിയുടെ ആത്മഹത്യക്കു കാരണക്കാരന്‍ എന്നാണവന് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല.
പിന്നെ രണ്ടുദിവസം കഴിഞ്ഞ് ലീവ് ശരിയാക്കാന് വന്ന സഹപ്രവര്‍ത്തകന്‍ നൌഷാദിനോട് ആല്‍ബര്‍ട്ടിന്റെ പ്രശ്നം അവതരിപ്പിച്ചു.നൌഷാദ് സഹപ്രവര്‍ത്തകന്‍ എന്നതിലുപരി കുടുംബ സുഹൃത്തു കൂടിയാണ്.അടുത്ത ദിവസം ജാസ്മിനെക്കൂട്ടി വന്ന നൌഷാദ് ആല്‍ബര്‍ട്ടുമായി സംസാരിച്ചപ്പോഴാണ് അവന്റെ മനസ്സില് ചിലര്‍ വിതച്ച വിഷവിത്തിന്റെ കാഠിന്യം മനസ്സിലായത്.ടീനയുട സംസ്കാരദിവസം തന്റെ ഓഫീസിലെ രമണിയും സുമയും തമ്മില്‍ അടക്കം പറയുന്നത് അവന്‍ കേള്‍ക്കാന് ഇടയായത്രേ..
“തോമസിന്റെ കയ്യില്‍ നിന്നെന്തെങ്കിലും കുഴപ്പം വന്നു കാണും.അല്ലാതെ ടീനയെപ്പോലൊരു പെണ്ണിന് ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ“ എന്ന്..നാവിന് എല്ലില്ലാത്ത സഹ പ്രവര്‍ത്തകമാരുടെ ഉപകാരം ഒരു കൌമാര മനസ്സിനെ എത്ര തകര്‍ത്തു കളഞ്ഞു..നൌഷാദ് എത്ര മനസ്സിലാക്കുവാന് ശ്രമിച്ചിട്ടും ആല്‍ബര്‍ട്ട് അംഗീകരിക്കുവാന് കൂട്ടാക്കിയില്ല.അവന് തന്റെ ധാരണയില് നിന്നും അണുവിടപോലും മാറിയില്ല.

“പപ്പയുടെ കൂട്ടുകാരന്‍ പിന്നെ പപ്പയെ ന്യായീകരിക്കുവാനല്ലേശ്രമിക്കൂ…ഇനി വേണമെങ്കില്‍ വേറെ കല്യാണവും കഴിക്കാന്‍ പറ കൂട്ടുകാരനോട് ” അതായിരുന്നു അവന്റെ മറുപടി

ആല്‍ബിക്ക് എത്ര സ്നേഹമായിരുന്നു നൌഷാദിനോട്.ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നത് കേട്ട് നൌഷാദും വല്ലാതായി..

“സാരമില്ല തോമസ് എല്ലാം കലങ്ങിത്തെളിയും “എന്നു പറഞ്ഞാണ് അവര് യാത്രയായത്…
മൂന്നാഴ്ചത്തെ ലീവ് കഴിഞ്ഞു ജോലിക്കു പോകുമ്പോഴും ആല്‍ബര്‍ട്ടിന് വലിയ മാറ്റമില്ലായിരുന്നു.പഠിത്തത്തില്‍ അലംഭാവം കാണിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു ആശ്വാസം..

പിറ്റെ ദിവസം ഓഫീസില് വച്ച് കണ്ടപ്പോഴും നൌഷാദ് ആല്‍ബര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.എന്തു പറയാന്‍.? ദിവസം ചെല്ലുംതോരും അകല്‍ച്ച കൂടിവരുമ്പോള്..ടീന ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതു വരെയൊന്നും കണ്ടുപിടിക്കാനും പറ്റിയിട്ടും ഇല്ല.അവളുടെ ഓഫീസിലും അന്വേഷിച്ചിരുന്നു.ആര്‍ക്കും ഒന്നും പറയാനില്ല

ഒടുവില് നൌഷാദ് ചോദിച്ചു.
“തോമസ് ഞാന്‍ ആല്‍ബര്‍ട്ടിന്റെ സംശയം തീര്‍ത്തുകൊടുക്കട്ടെ.ടീനക്കെന്തു സംഭവിച്ചതെന്താണെന്നറിഞ്ഞാല്‍ ആല്‍ബിയുടെ തെറ്റിധരണ മാറുമല്ലോ.എനിക്കറിയാം ടീന മരിക്കാനുണ്ടായ കാരണം“

“എന്താ നൌഷാദ് നീയിപ്പറയുന്നത്..നിനക്കെങ്ങനെയറിയാം..?” അമ്പരപ്പോടയാണ് ചോദിച്ചത്
“ഇത്രയും ദിവസം എന്നെ മറച്ചു വെക്കാന് നിനക്കെങ്ങിനെ സാധിച്ചു..?

നൌഷാദ് പറഞ്ഞകേട്ട് തകര്‍ന്നു പോയി.

ടീന മരിക്കുന്ന അന്ന് ഒരു അവധി ദിവസമായിരുന്നു.തോമസും ആല്‍ബിയും പുറത്തെവിടെയോ പോയിരിക്കുകയക്കയായിരുന്നു.അന്ന് ഉച്ചകഴിഞ്ഞ് നൌഷാദും ജാസ്മിനും വീട്ടില് വന്നപ്പോഴ്.ടീന തനിച്ചായിരുന്നില്ല .വീട്ടില് കിടക്കമുറിയില് അവളുടെ ബോസ്സും ഉണ്ടായിരുന്നു.

“രക്ഷപ്പെടാനാവാത്ത കുരുക്കില് പെട്ടുപോയി…അയാള് എന്നെ ഒരു ട്രാപ്പില് പെടുത്തുകയായിരുന്നു” എന്നു പറഞ്ഞ് ടീന കരഞ്ഞു
“പരിഹാരം ഉണ്ടാക്കാം “എന്നു പറഞ്ഞാണ് നൌഷാദും ജാസ്മിനും പോയത്.പക്ഷേ അന്നു തന്നെ ടീന അതിനൊരു പരിഹാരം കണ്ടു.ജീവിതത്തില് നിന്ന് ഒളിച്ചോടിക്കൊണ്ട്…തരിച്ചിരുന്നു പോയി.കുറച്ചു നാളുകളായി അവള്‍ക്കെന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു…ഓഫീസില് കുറച്ച് ടെന്‍ഷന് ഉണ്ട് എന്നയിരുന്നു മറുപടി..പക്ഷേ..ഇത്…

“ഇതു സത്യമോ നൌഷാദ്..?” അറിയാതെ ചോദിച്ചുപോയി

.”തോമസ് നിന്നോട് ഇതൊരിക്കലും പറയണ്ട എന്നു വിചാരിച്ചിരിക്കുകയായിരുന്നു.പക്ഷേ ആല്‍ബര്‍ട്ട്…അവനെ നമുക്ക് വീണ്ടെടുക്കണ്ടേ..?”മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.എങ്കിലും പറഞ്ഞു

“വേണ്ട നൌഷാദ്..അവന്റെ മമ്മിയെപ്പറ്റി നല്ലൊരു ചിത്രം അവന്റെ മനസ്സിലുണ്ട് .അതിന് ഇനി മങ്ങലേല്‍പ്പിക്കണ്ട്”

“ഇല്ല തോമസ് ഇത് പറയാതിരുന്നാല് ശരിയാവില്ല” നൌഷാദ് സമ്മതിച്ചില്ല

തകര്‍ന്ന മസസ്സുമായാണ് വീട്ടിലേക്ക് പോയത്.
ടീനയുടെ മരണമണോ അതോ ഈ പുതിയ വാര്‍ത്തയണോ തന്നെ കൂടുതല് തര്‍ത്തത്..?

വീട്ടില് ചെന്നു കയറിയപ്പോള് ആല്‍ബി വീട്ടില് ഉണ്ട്.ടീനയുടെ പെട്ടി വലിച്ചു വാരിയിട്ട് പരിശോധിക്കുകയാണ് അവന്.നൌഷാദ് അവനെ വിളിച്ച്, കാര്യങ്ങള്‍ അറിയിച്ചെന്നു പെട്ടെന്ന് മനസ്സിലായി.അങ്ങോട്ടു നോക്കാനേ പോയില്ല.അല്ലെങ്കിലും ഈയിടെ താന്‍ ഓഫീസില് നിന്നു വരുന്നതൊന്നും അവന് ശ്രധിക്കാറെ ഇല്ല.

ഡ്രെസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്“പപ്പാ” എന്ന അവന്റെ വിളികേട്ടാണ് അവനടുത്തേക്ക് ചെന്നത്..എത്ര നാള്‍കൂടിയാണ് അവനങ്ങനെയൊന്നു വിളിക്കുന്നത്…ടീനയുടെ ഒരു ഡയറി കയ്യില് പിടിച്ച് ചോദ്യഭാവത്തില് നോക്കുന്നുണ്ട്..ചുണ്ടുകള് വിതുമ്പുന്നു…

ഒന്നും പറയാതെ തന്റെ തോളിലേക്ക് ചാഞ്ഞ് അവന്‍ തേങ്ങിക്കൊണ്ടിരുന്നു..കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലെ മൂന്നു വയസ്സുകാരനെപ്പോലെ…